തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പര്യടനത്തിന് ഒടുവിൽ പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം നടക്കുന്നത്. രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും.(VD Satheesan’s Puthuyuga Yathra to come to an exciting conclusion in the capital today, Rahul Gandhi to inaugurate)
വൈകീട്ട് 4 മണിക്ക് സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കും. സ്വീകരണത്തിന് പിന്നാലെ പ്രവർത്തകർ അണിനിരക്കുന്ന വമ്പിച്ച റാലി പുത്തരിക്കണ്ടം മൈതാനത്തേക്ക് നീങ്ങും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുവാക്കൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി യുഡിഎഫിന്റെ പ്രത്യേക ‘ഗ്യാരന്റികൾ’ രാഹുൽ ഗാന്ധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും യുഡിഎഫ് കക്ഷി നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. ഫെബ്രുവരി 6-ന് കാസർകോട് നിന്ന് ആരംഭിച്ച പുതുയുഗ യാത്ര 25 ദിവസങ്ങൾ കൊണ്ട് സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തിയാണ് ഇന്ന് സമാപിക്കുന്നത്. ജനങ്ങളുമായുള്ള നേരിട്ടുള്ള സംവാദങ്ങൾക്കും വിവിധ മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി 121-ഓളം പൊതുസമ്മേളനങ്ങളാണ് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ചത്.

