കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan). പ്രാഥമിക അന്വേഷണത്തിലും മാധ്യമ ദൃശ്യങ്ങളിലും കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തെങ്ങും എത്തിയിട്ടില്ലെന്ന് വ്യക്തമാണെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
മൂന്നോ നാലോ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. 30-ലധികം പോലീസുകാർ അവിടെ ഉണ്ടായിരുന്നു. മന്ത്രിയെ ആരെങ്കിലും ആക്രമിച്ചതിന് തെളിവുണ്ടോ എന്ന് സതീശൻ ചോദിച്ചു. പുറത്തുവന്ന ദൃശ്യങ്ങളിൽ മന്ത്രി ആക്രോശിച്ചുകൊണ്ട് പ്രതിഷേധക്കാരുടെ അടുത്തേക്ക് ചെല്ലുന്നതാണ് കാണുന്നത്. അല്ലാതെ പ്രവർത്തകർ മന്ത്രിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല.
കരിങ്കൊടി കാണിച്ച് ഇനിയും പ്രതിഷേധിക്കും. ഉമ്മൻ ചാണ്ടിക്കെതിരെയും മുൻപ് ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. കെഎസ്‌യുവിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടിയെടുക്കും, എന്നാൽ ഇതുവരെയുള്ള ദൃശ്യങ്ങൾ അത്തരത്തിലൊന്നല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിക്കാൻ ഭരണപക്ഷം നീക്കം നടത്തുന്നുവെന്ന ചോദ്യത്തിന്, “താനാണല്ലോ കേരളം ഭരിക്കുന്നതെന്നും ആരോഗ്യരംഗത്തെ ഇത്രയും മോശമാക്കിയത് താനാണല്ലോ” എന്നും സതീശൻ പരിഹസിച്ചു. തനിക്കെതിരെ പ്രതിഷേധിക്കുന്നതിൽ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: Opposition leader V.D. Satheesan refuted claims that KSU activists attacked Health Minister Veena George. He stated that visual evidence shows the minister shouting at the protesters, while the activists didn’t even go near her. He challenged the government to produce evidence of any assault.

