തിരുവനന്തപുരം: മരണശേഷവും അഞ്ചുപേരിലൂടെ ജീവിക്കുന്ന പത്തുമാസം പ്രായമുള്ള ആലിൻ മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മകളുടെ വേർപാടിന്റെ തീവ്രമായ വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളെയും അദ്ദേഹം അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.(VD Satheesan about Alin Sherin Abraham and her family)
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തീരുമാനിച്ച ആ മാതാപിതാക്കളുടെ നിശ്ചയദാർഢ്യം ഹൃദയത്തെ സ്പർശിക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു. ഞങ്ങൾക്ക് നാല് മക്കൾ കൂടി ഉണ്ടായി” എന്ന് ആ കുടുംബം പറയുമ്പോൾ കണ്ണ് നനയാതിരിക്കാൻ ആർക്കും കഴിയില്ല. ഏറ്റവും വലിയ ദുഃഖത്തിനിടയിലും ആ മാതാപിതാക്കൾ ഉയർത്തിപ്പിടിച്ച നിലപാട് സമൂഹത്തിന് വലിയ പാഠമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി അഞ്ചിന് കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുണിന്റെയും ഷെറിന്റെയും മകൾ ആലിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം
ആലിൻ മടങ്ങുന്നു. പത്ത് മാസം ലോകം കണ്ടതിന് ശേഷം. എത്രയോ പതിറ്റാണ്ടുകൾ ഈ ലോകത്ത് ഉണ്ടാകേണ്ടതായിരുന്നു. ഇനി ജന ഹൃദയങ്ങളിൽ ആലിൻ ജീവിക്കും. ഒരു നൊമ്പരമായി മാത്രമല്ല, മനുഷ്യത്വത്തിൻ്റെ വലിയൊരു സന്ദേശമായി. വരും തലമുറകൾക്ക് മഹത്തായ പാഠങ്ങൾ പകർന്ന് നൽകുന്ന വലിയ സന്ദേശം.
ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങള്‍ നാല് കുട്ടികൾക്ക് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പർശിക്കുന്നു. അവരുടെ സങ്കടത്തില്‍ പങ്കുചേരുന്നു. പൊന്നോമന നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും ഞങ്ങൾക്ക് നാലു മക്കള്‍ കൂടി ഉണ്ടായെന്നാണ് ആ കുടുംബം പറയുമ്പോൾ എങ്ങനെയാണ് കണ്ണ് നനയാതിരിക്കുക.
ഏറ്റവും വലിയൊരു ദുഃഖം വന്നപ്പോഴും മറ്റു കുട്ടികളുടെ കൂടി ജീവന്‍ മുന്നില്‍ക്കണ്ട് ആ മാതാപിതാക്കള്‍ എടുത്ത തീരുമാനം നമ്മുടെ മനസിലാണ് പതിയേണ്ടത്. ഒരു നാടൊന്നാകെ അവർക്കൊപ്പം എന്നും ഉണ്ടാകും



