തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കാതലായ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ആഘോഷ വേളകളിലും ജന്മദിനങ്ങളിലും വിദ്യാർത്ഥികൾക്ക് യൂണിഫോം ഒഴിവാക്കി തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി (V Sivankutty) അറിയിച്ചു. വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസവും വ്യക്തിസ്വാതന്ത്ര്യവും കണക്കിലെടുത്താണ് ഈ തീരുമാനം.
അധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്ന രീതി പൂർണ്ണമായും ഒഴിവാക്കണം. ഇത് കുട്ടികൾക്കിടയിൽ വിവേചനമുണ്ടാക്കാൻ കാരണമാകുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണിത്. മൂന്ന് നിലയിൽ കൂടുതലുള്ള സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തും. ഭിന്നശേഷിയുള്ള കുട്ടികൾക്കായി എല്ലാ സ്കൂളുകളിലും റാമ്പുകൾ നിർബന്ധമാക്കും.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിനോദയാത്രകളിൽ നിന്ന് ഒരു കുട്ടി പോലും വിട്ടുനിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇത്തരത്തിലുള്ള വിവേചനങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് അവരുടെ അവധിക്കാലം മറ്റ് തടസ്സങ്ങളില്ലാതെ ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കും. വേനലവധി ക്ലാസുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നാണ് സൂചന.
വകുപ്പിന്റെ ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാതലത്തിൽ കർശന പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

