കൊച്ചി: കേന്ദ്ര ബജറ്റിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ കേരളത്തിലടക്കം സാധാരണ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്തുന്നു. ആഴക്കടലിൽ വലിയ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് വൻകിട കമ്പനികൾക്ക് ഈ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.(Union Budget 2026-27, Concerns in the fisheries sector?)
ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലോ അന്താരാഷ്ട്ര സമുദ്രപരിധിയിലോ പോയി മീൻ പിടിക്കുന്ന ഇന്ത്യൻ ബോട്ടുകൾക്ക് ഇനി മുതൽ നികുതി നൽകേണ്ടതില്ല. ആഴക്കടലിൽ നിന്ന് പിടിക്കുന്ന മീൻ വിദേശ തുറമുഖങ്ങളിൽ എത്തിച്ചാൽ അത് ‘കയറ്റുമതി’ ആയി കണക്കാക്കും. ഇത് വൻകിടക്കാർക്ക് വലിയ സാമ്പത്തിക ലാഭം നൽകും.
ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് മേഖലകൾ കേന്ദ്രീകരിച്ച് വലിയ തോതിൽ ആഴക്കടൽ മത്സ്യബന്ധനം വികസിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ആധുനിക സജ്ജീകരണങ്ങളുള്ള വൻകിട ട്രോളറുകൾക്കും കപ്പലുകൾക്കും മാത്രം പ്രയോജനപ്പെടുന്നതാണ് ഈ ഇളവ്. ഇത് സാധാരണ വള്ളക്കാരെയും ചെറിയ ബോട്ട് ഉടമകളെയും വിപണിയിൽ നിന്ന് പുറന്തള്ളാൻ കാരണമായേക്കും.

