തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണക്കുകളിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിച്ചു കോടതിയിൽ സമർപ്പിക്കേണ്ടത് ദേവസ്വം ബോർഡാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who stole God’s wealth will suffer, Minister KB Ganesh Kumar on the Global Ayyappa Sangamam controversy)
സംഗമത്തിന്റെ കണക്കുകൾ ക്രമീകരിക്കേണ്ടത് ദേവസ്വം ബോർഡാണ്. കണക്കുകൾ എപ്പോഴും കൃത്യമായിരിക്കണം എന്നതാണ് എൽ.ഡി.എഫ് നയം. സ്വന്തം പാർട്ടിക്കുള്ളിൽ പോലും സാമ്പത്തിക ക്രമക്കേട് നടന്നാൽ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് സി.പി.എം.
ഈ പരിപാടിയുടെ നടത്തിപ്പിനായി സർക്കാർ സംവിധാനങ്ങളോ മന്ത്രിയോ പ്രവർത്തിച്ചിട്ടില്ല. ഗതാഗതത്തിനായി കെ.എസ്.ആർ.ടി.സി ബസുകൾ പോലും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പണം കൈകാര്യം ചെയ്യുന്നതിൽ ചിലർ ‘വേലത്തരങ്ങൾ’ കാണിക്കാറുണ്ട്. അത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. ഇത്തരത്തിൽ മോഷണം നടത്തുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ലെന്നും മന്ത്രി പരിഹസിച്ചു. ദൈവത്തിന്റെ മുതൽ മോഷ്ടിച്ചവർ അനുഭവിക്കുമെന്നും മന്ത്രി പറഞ്ഞു.



