തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഭരണരീതികൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് സച്ചിദാനന്ദൻ രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, യഥാർത്ഥ ജനാധിപത്യം അദൃശ്യരുടെയും നിശബ്ദരുടെയും ശബ്ദം കേൾക്കുന്നതാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. (They don’t know what my struggles are, K Satchidanandan on his criticism against LDF Government)
ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്തുന്നതാകണം മാർക്സിസ്റ്റ് രാഷ്ട്രീയം. വികസനം എന്ന പേരിൽ ഉപരി മധ്യവർഗത്തെ സന്തോഷിപ്പിക്കുകയല്ല പാർട്ടിയുടെ ലക്ഷ്യം വേണ്ടത്. മാർക്സിസത്തിന് മുന്നോട്ടുപോകാനുള്ള ഏക വഴി ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനത്തിന്റെ പൊരുൾ മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തന്നെ വിമർശിക്കുന്നവർ തന്റെ പോരാട്ടങ്ങളെക്കുറിച്ചോ എഴുത്തുകളെക്കുറിച്ചോ അറിവില്ലാത്തവരാണ്. ഇതുവരെ ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. അജ്ഞരായ സൈബർ വിമർശകർക്ക് വേണ്ടി ഇതൊക്കെ വിശദീകരിക്കേണ്ടി വരുന്നതിൽ നാണക്കേടുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.



