തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. പ്രാർത്ഥനാനിരതമായ പകലിരവുകളും ഇഫ്താർ സംഗമങ്ങളും കൊണ്ട് ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്.(The month of virtue, Ramadan 2026 fast begins in the state today)
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം കേവലം അന്നപാനീയങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല റമദാൻ. അതിന്റെ നിരവധി സവിശേഷതകൾ ഉണ്ട്. പുലർച്ചെ മുതൽ വൈകുന്നേരം വരെ നീളുന്ന വ്രതം വിശപ്പിന്റെ വിലയറിയുന്നതിനൊപ്പം വാക്കിലും പ്രവൃത്തിയിലും തെറ്റുകൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത കൂടിയാണ്.
വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസമായതിനാൽ, പള്ളികളിലും വീടുകളിലും ഖുർആൻ പാരായണത്തിനും അത് ജീവിതത്തിൽ പകർത്തുന്നതിനും വിശ്വാസികൾ മുൻഗണന നൽകുന്നു. ക്ഷമ, സഹനം, കാരുണ്യം എന്നീ മാനുഷിക മൂല്യങ്ങൾ മുറുകെപ്പിടിക്കാനുള്ള പരിശീലനമായാണ് ഈ കാലയളവിനെ കാണുന്നത്. വിശുദ്ധ മാസത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
മസ്ജിദുകളിൽ രാത്രികാലങ്ങളിൽ നടത്തുന്ന ‘തറാവീഹ്’ ഉൾപ്പെടെയുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് തുടക്കമായി. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ മതപ്രഭാഷണ പരമ്പരകളും സംഘടിപ്പിച്ചിട്ടുണ്ട്. സൗഹൃദവും സ്നേഹവും പങ്കുവെക്കുന്ന ഇഫ്താർ വിരുന്നുകൾ ഇത്തവണയും സജീവമാകും. നോമ്പുതുറ വിഭവങ്ങൾക്കായി വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സക്കാത്ത് നൽകി സമ്പത്ത് വിശുദ്ധീകരിക്കുന്നതിനും പാവപ്പെട്ടവരെ സഹായിക്കുന്നതിനും വിശ്വാസികൾ ഈ മാസം വിനിയോഗിക്കുന്നു.



