തിരുവനന്തപുരം: അബുദാബിയിലെ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലാവുകയും, ഗർഭിണിയായ ശേഷം തന്നെ കൈവിട്ട് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്ത മലയാളി യുവാവിനെ തേടി തലസ്ഥാനത്തെത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു (Sri Lankan woman suicide attempt). ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് അമിത അളവിൽ പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ചാണ് ശ്രീലങ്കൻ യുവതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ടാക്സി മാർഗ്ഗം ഇയാളുടെ കഠിനംകുളത്തുള്ള വീട്ടിലെത്തിയെങ്കിലും, യുവതിയെ കാണാനോ സംസാരിക്കാനോ യുവാവോ കുടുംബാംഗങ്ങളോ തയ്യാറായില്ല. ഇതിനെത്തുടർന്ന് നഗരത്തിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത യുവതി, അവിടെവെച്ച് അമിത അളവിൽ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ഹോട്ടൽ അധികൃതരാണ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചത്. ഹോട്ടലുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അബുദാബിയിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് കഠിനംകുളം സ്വദേശിയും ശ്രീലങ്കൻ യുവതിയും പ്രണയത്തിലാകുന്നത്. യുവതി ഗർഭിണിയായതോടെ യുവാവ് തന്ത്രപരമായി നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. മുൻപും രണ്ട് തവണ യുവാവിനെ തിരക്കി യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിനിടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതിയുടെ ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു.
യുവാവ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്ന യാഥാർത്ഥ്യം മറച്ചുവെച്ചായിരുന്നു പ്രണയം. ഗർഭച്ഛിദ്രത്തിന് ശേഷം യുവാവും കുടുംബവും ചേർന്ന്, താൻ പിന്നാലെ അബുദാബിയിലേക്ക് വരാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ശ്രീലങ്കയിലേക്ക് മടക്കി അയച്ചത്. എന്നാൽ നാട്ടിലെത്തിയ ശേഷം യുവതി നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവാവ് ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെയാണ് യുവതി വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തിയത്. അതേസമയം, യുവതി വീട്ടിലെത്തിയതിന് പിന്നാലെ യുവാവിന്റെ ഭാര്യ കഠിനംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Story Summary: A Sri Lankan woman attempted suicide by overdosing on paracetamol pills in Thiruvananthapuram after being abandoned by her lover, a married man from Kadinamkulam. The duo fell in love while working together in Abu Dhabi, but the man fled to Kerala after she became pregnant. Although she tracked him down to his house, his family refused to meet her, leading to the suicide attempt.

