ന്യൂഡൽഹി: സ്‌പെഷ്യല്‍ എജ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിൽ നിന്ന് സമഗ്ര ശിക്ഷാ അഭിയാൻ (SSA) ഫണ്ട് ലഭിച്ചിട്ടില്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു (Special Educators Recruitment). കോടതി ഇടപെട്ടിട്ടും നിയമന നടപടികളിൽ സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് ഹർജിക്കാർ ആരോപിച്ചതിനെത്തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രം ഫണ്ട് അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും അത് സംസ്ഥാനത്തിന് ലഭ്യമായിട്ടില്ലെന്നാണ് കേരളത്തിന്റെ വാദം.
വിഷയത്തിൽ വരുന്ന തിങ്കളാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. കോടതി ഉത്തരവ് വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നിയമന കാര്യത്തിൽ നടപടിയുണ്ടായില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ പ്രശ്നങ്ങളും കോടതിയുടെ പരിഗണനയ്ക്ക് വന്നു.
ഫണ്ട് ലഭ്യമാകാത്തത് നിയമനങ്ങളെ ബാധിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സത്യവാങ്മൂലം സഹായിക്കുമെന്ന് കോടതി വിലയിരുത്തി. കേസ് വീണ്ടും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പരിഗണിക്കും. സ്‌പെഷ്യല്‍ എജ്യൂക്കേറ്റർമാരുടെ തസ്തികകൾ സൃഷ്ടിക്കുന്നതിലും നിയമനം നടത്തുന്നതിലും സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിൽ കോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Summary: The Kerala government informed the Supreme Court that it has not yet received SSA funds from the Center for the appointment of special educators, leading the court to demand an affidavit by Monday.



