തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ. നിയമസഭയിൽ എ.പി അനിൽകുമാർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.(Sabarimala women’s entry, CM tells Assembly that 1587 cases are yet to be withdrawn)
ആകെ കേസുകൾ 2634 എണ്ണമാണ്, പ്രതിചേർക്കപ്പെട്ടവർ 29,119 പേരും, പിൻവലിക്കാൻ നടപടിയെടുത്തവ 1047 കേസുകളുമാണ്. ഇനിയും പിൻവലിക്കാനുള്ളവ 1587 കേസുകൾ ആണെങ്കിലും, 692 കേസുകൾ നിലവിൽ വിവിധ കോടതികളുടെ പരിഗണനയിലാണ്.
2021 ഫെബ്രുവരിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ശബരിമല, പൗരത്വ നിയമ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ സർക്കാർ നയപരമായ തീരുമാനമെടുത്തത്. എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും ഭൂരിഭാഗം കേസുകളിലും തുടർനടപടി ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. ഈ വിവരങ്ങൾ ലഭ്യമാക്കാൻ പ്രതിപക്ഷം കടുത്ത സമ്മർദ്ദമാണ് നിയമസഭയിൽ ചെലുത്തിയത്.

