കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ വാദങ്ങൾ ഇന്നലെ പൂർത്തിയായിരുന്നു. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് പത്മകുമാർ കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Verdict on A Padmakumar’s bail plea today)
കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് ‘സ്വാഭാവിക ജാമ്യം’ ലഭിക്കാൻ സാധ്യതയുണ്ട്. 2025 നവംബർ 20-നാണ് സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാർ അറസ്റ്റിലായത്. ഈ കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എൻ. വാസു എന്നിവർ നേരത്തെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
ജാമ്യം അനുവദിച്ചാലും പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. കട്ടിളപ്പാളി കേസിന് പുറമെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലും പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

