കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ കേസ് എന്നീ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് തന്ത്രിക്ക് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. കേസിൽ ജാമ്യം ലഭിക്കുന്ന ആറാമത്തെ പ്രതിയാണ് കണ്ഠര് രാജീവർ.(Sabarimala gold theft case, Thanthri granted bail with strict conditions)
തന്ത്രിക്ക് ജാമ്യം അനുവദിച്ചെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു പോകരുത്. പാസ്‌പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണം.
തന്ത്രിയുടെയും ഭാര്യയുടെയും പേരിൽ കണ്ടെത്തിയ വൻ നിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തുവെങ്കിലും ഫലമുണ്ടായില്ല.ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് അധികാരമെന്നും സാമ്പത്തിക ഇടപാടുകളിൽ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു.സ്വർണക്കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കാൻ ഈ ഘട്ടത്തിൽ സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.



