തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ ശാസ്ത്രീയ വ്യക്തതയ്ക്കായി മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിനെ (BARC) സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വി.എസ്.എസ്.സി നടത്തിയ പരിശോധനാ റിപ്പോർട്ടിൽ സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ചും പാളികൾ മാറ്റിയതിലും പൂർണ്ണമായ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.(Sabarimala gold theft case, Sample testing to be conducted at BARC)
സ്വർണ്ണപ്പാളികളുടെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് ‘ബാർക്കിലെ’ അത്യാധുനിക ലാബിലേക്ക് അയക്കും. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ് പ്രതികൾ നൽകിയ മൊഴിയുമായി ഒത്തുപോകുന്നുണ്ടോ എന്ന് ശാസ്ത്രീയമായി ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് പഴുതുകളില്ലാത്ത തെളിവുകൾ ശേഖരിക്കാനാണ് എസ്.ഐ.ടിയുടെ ശ്രമം. ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകൾ മുംബൈയിലേക്ക് അയക്കുന്ന കാര്യം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
90 ദിവസം പിന്നിട്ട സാഹചര്യത്തിൽ എൻ. വാസു സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നൽകും. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിലും ഇന്ന് വാദം നടക്കും. കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എന്നിവരെ ചോദ്യം ചെയ്തതിൻ്റെ വിവരങ്ങൾ ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പരിശോധിക്കും.



