കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിള പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ അദ്ദേഹം ജയിൽ മോചിതനാകും.(Sabarimala gold theft case, KS Baiju granted bail)
ശബരിമല സ്വർണ്ണക്കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി പ്രത്യേക വിജിലൻസ് സംഘം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ചാണ് വിജിലൻസ് മൊഴിയെടുത്തത്. സുഹൃത്തായ സുരേഷ് ഗോപിയുടെ അഭ്യർത്ഥനപ്രകാരമാണ് സംഭാവന നൽകിയതെന്ന് അദ്ദേഹം അറിയിച്ചു. തലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി ശബരിമലയിൽ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ വെച്ചാണ് ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ സുരേഷ് ഗോപിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. 2017-ലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തുന്നത്. പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾക്ക് നിലവിൽ ജാമ്യം ലഭിച്ചിരിക്കുന്നത്.

