കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ പത്മകുമാർ ജയിൽ മോചിതനാകും.(Sabarimala gold theft case, A Padmakumar granted natural bail in second case)
ദ്വാരപാലക ശില്പ കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് ജാമ്യം ലഭിക്കുന്നതിന് പ്രധാന കാരണമായി. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ തന്നെ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
കേസിലെ മറ്റ് ഏഴ് പ്രതികളും ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. തന്ത്രി കണ്ഠരര് രാജീവര്, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവർക്ക് കോടതി നേരത്തെ സാധാരണ ജാമ്യം അനുവദിച്ചിരുന്നു.

