കൊച്ചി: ശബരിമല സന്നിധാനത്തെ ശ്രീകോവിൽ വാതിൽ കട്ടിളകളിലും ദ്വാരപാലക പാളികളിലും സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു (Sabarimala Gold Theft Case). മുൻപുണ്ടായിരുന്ന സ്വർണ പാളികൾ മാറ്റി പകരം സ്വർണം പൂശിയ വ്യാജ പാളികൾ സ്ഥാപിച്ചതായാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേർക്ക് പങ്കുള്ളതായി വ്യക്തമായെന്നും ഇവരെ ഉടൻ പ്രതിചേർക്കുമെന്നും സൂചനയുണ്ട്.
ദ്വാരപാലക പാളികളിൽ നിന്ന് 3.7 കിലോ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. നിലവിലുള്ളത് സ്വർണം വളരെ നേർത്ത രീതിയിൽ പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികളാണെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തിലെ ലാബുകളിൽ ലഭ്യമല്ലാത്ത എക്‌സ്റേ ഫ്‌ലൂറസൻസ് സ്‌പെക്ട്രോസ്‌കോപ്പി (XRF) പോലുള്ള പരിശോധനകൾക്കായി സാമ്പിളുകൾ ബാബ അറ്റോമിക് റിസർച്ച് സെന്ററിലേക്കോ (BARC) മറ്റ് കേന്ദ്ര ലാബുകളിലേക്കോ അയക്കാൻ കോടതി നിർദ്ദേശിച്ചു.
1998 മുതൽ 2025 വരെയുള്ള കാലയളവിലെ മാറ്റങ്ങളാണ് അന്വേഷിക്കുന്നത്. പഴയ ശ്രീകോവിൽ വാതിൽ ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്താനും കോടതി ഉത്തരവിട്ടു. കൊടിമര നിർമ്മാണത്തിനായി ഹൈദരാബാദ് കമ്പനി നൽകിയ 3.2 കോടിക്ക് പുറമെ ഭക്തർ സമർപ്പിച്ച സ്വർണം സംബന്ധിച്ച് ദേവസ്വം ബോർഡിന്റെ പക്കൽ രേഖകളില്ലെന്ന ആരോപണവും പ്രത്യേക ടീം അന്വേഷിക്കും.
ഈ മാസം 12-ന് അന്വേഷണ സംഘം സന്നിധാനത്തെത്തി വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ സാമ്പിളുകൾ ശേഖരിക്കും. കേന്ദ്ര ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലം വരുന്നതോടെ കൊള്ളയുടെ വ്യാപ്തി കൂടുതൽ വ്യക്തമാകും.



