Times Kerala

 

ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി റിൻഷ

 

 
ഡിസ്ഫ്ഗ്സ്
 

കാസർകോട്: കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റായ് മലപ്പുറം സ്വദേശിനി റിൻഷ പട്ടക്കൽ. ബി ടെക്ക് സിവിൽ എഞ്ചിനീയറിങ് പഠനത്തിന്റെ ഇടവേളയിലാണ് റിൻഷ ഡ്രോൺ പറത്തൽ പരിശീലനം നേടിയത്. ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം.  എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.

 

സർവേയിങിൽ ഡ്രോണുകളുടെ ഉപയോഗ സാധ്യതയെ കുറിച്ച് മനസിലാക്കിയ പിതാവാണ് റിൻഷയ്ക്ക് ഈ കോഴ്സ് നിർദേശിച്ചത്. അസാപ് കേരളയുടെ പ്രഥമ ഡ്രോൺ പറത്തൽ പരിശീലന ബാച്ചിലെ ഏക വനിതാ പഠിതാവായിരുന്നു റിൻഷ. മേയിലാണ് ഈ കോഴ്സിന് ഡിജിസിഎ അംഗീകാരം ലഭിച്ചത്. 96 മണിക്കൂർ ദൈർഘ്യമുള്ള ഈ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കാം. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഈ കോഴ്സ് ഭാഗമായുണ്ട്. 

 

“ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്നിശമന സേന, ഡ്രോൺ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെ ഔദ്യോഗികവും സിവിൽ ആവശ്യങ്ങൾക്കും ഡ്രോണുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സർവേയിങ്ങിൽ ഡ്രോൺ ഉപയോഗത്തിന്റെ സാധ്യത മനസ്സിലാക്കിയാണ് ഈ കോഴ്സിന് ചേർന്നത്. 3ഡി മാപ്പിംഗ്, യുഎവി സർവേ, യുഎവി അസംബ്ലി ആന്റ് പ്രോഗ്രാമിംഗ്, ഏരിയൽ സിനിമാറ്റൊഗ്രഫി എന്നിവയിൽ സമഗ്രമായ പരിശീലനം ഈ കോഴ്സിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്,” റിൻഷ പറഞ്ഞു. 

 

ഡ്രോണുകൾ പറപ്പിക്കുന്നതിനു നിലവിൽ ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്  നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രോൺ പറത്തൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും ക്ലാസ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായം ഉള്ള ഏതൊരാൾക്കും ഈ കോഴ്സ് ചെയ്യാം. പാസ്പോർട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. കോഴ്സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക്:  9947132963 

Related Topics

Share this story