കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തന്നെ തുടരും. അദ്ദേഹത്തെ ശനിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരാക്കും.( Ranjith will remain in Ernakulam sub-jail, will be produced in court on Saturday)
പോലീസിന്റെ കസ്റ്റഡി അപേക്ഷയും രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും. സബ് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് “എല്ലാം തെളിയും” എന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ തൊടുപുഴയിൽ നിന്നാണ് രഞ്ജിത്തിനെ പിടികൂടിയത്. രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്ന് രാത്രി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിനുള്ളിൽ രഞ്ജിത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. നടി മാനസികാഘാതത്തിലായിരുന്നു എന്നാണ് വിവരം. സിനിമാ സംഘടനയായ ഫെഫ്ക രഞ്ജിത്തിനെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.

