കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു (Pinarayi Vijayan Assets Declaration Election). പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിയും ഭാര്യ കമലയും ചേർന്ന് ആകെ 1.06 കോടി രൂപയുടെ നിക്ഷേപമുള്ളതായി വെളിപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ തലശ്ശേരി സബ് റജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ജില്ലയിൽ ഈ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട ആദ്യ നാമനിർദ്ദേശ പത്രിക കൂടിയാണിത്. 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്, കമലയുടെ കയ്യിൽ 5,000 രൂപയുമുണ്ട്.
സത്യവാങ്മൂലം പ്രകാരം മുഖ്യമന്ത്രിക്ക് 45.35 ലക്ഷം രൂപയുടെ ബാങ്ക്, ഓഹരി നിക്ഷേപങ്ങളുണ്ട്. കമലയ്ക്ക് 60.58 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഭൂസ്വത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് 78 സെന്റ് സ്ഥലവും (മൂല്യം 56.02 ലക്ഷം) കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട് (മൂല്യം 36 ലക്ഷം). കണ്ണൂർ വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് രണ്ട് ലക്ഷം രൂപയുടെയും ഓഹരികളുണ്ട്. കമലയുടെ പേരിൽ 11.56 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമുണ്ട്. മുഖ്യമന്ത്രിക്ക് എസ്‌ബിഐ തലശ്ശേരി ബ്രാഞ്ചിൽ 5.13 ലക്ഷം രൂപയും സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37.11 ലക്ഷം രൂപയും നിക്ഷേപമുണ്ട്.
മുഖ്യമന്ത്രിക്കെതിരെ നിലവിൽ മൂന്ന് ക്രിമിനൽ കേസുകളുണ്ടെന്നും എന്നാൽ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സ്പീക്കർ എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ, കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ധർമ്മടം മണ്ഡലത്തിൽ ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. ഇതിനുമുമ്പ് മൂന്ന് തവണ കൂത്തുപറമ്പിലും ഒരുതവണ പയ്യന്നൂരിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദാണ് ധർമ്മടത്ത് അദ്ദേഹത്തിന്റെ പ്രധാന എതിരാളി.

