തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കോർപ്പറേഷൻ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ പറഞ്ഞു.(Officer who fined Rs 20 lakhs to BJP gets transferred)
ഇത്തരം നടപടികൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഭാവിയിൽ ജാഗ്രത പാലിക്കാൻ സഹായകമാകും. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപ്പറേഷൻ സെക്രട്ടറി അറിയിച്ച ഉടൻ തന്നെ ഫ്ലെക്സുകൾ മാറ്റിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് തടഞ്ഞ് സമരം നടന്ന ചരിത്രമുള്ളപ്പോഴൊന്നും കാണാത്ത ശുഷ്കാന്തിയാണ് ഇപ്പോൾ പോലീസ് ബിജെപി ജില്ലാ അധ്യക്ഷനെതിരെ കേസെടുക്കുന്നതിൽ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി ജില്ലാ അധ്യക്ഷനിൽ നിന്ന് ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ തന്നെ പിഴ ഈടാക്കിയത് തികച്ചും സ്വാഭാവികമായ നടപടിയാണെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അനധികൃത ഫ്ലെക്സുകൾ മാറ്റുന്നതിനെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്. താൻ പാർട്ടി അധ്യക്ഷനായിരുന്ന സമയത്തും കോർപ്പറേഷൻ സമാനമായ നോട്ടീസുകൾ നൽകിയിട്ടുണ്ട്. അതിനാൽ ഇതിനെ ഒരു വിവാദമാക്കേണ്ട കാര്യമില്ലെന്നും മേയർ പറഞ്ഞു.



