തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങളുള്ളത്.(No evidence in both cases, Thanthri’s bail order in Sabarimala gold theft case out)
ശ്രീകോവിലിന് പുറത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ സ്വർണം പൂശുന്നതിലോ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിൽപ്പങ്ങളിലും പാളികളിലും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. അതിനാൽ ഇത്തരം അറ്റകുറ്റപ്പണികളിൽ തന്ത്രിക്ക് ഭരണപരമായ ചുമതലയില്ല.
രണ്ട് കേസുകളിലും തന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ എസ്.ഐ.ടിക്ക് കഴിഞ്ഞില്ല. കേസ് ഡയറിയിലെ മഹസറുകളിൽ ഒരിടത്തും തന്ത്രി ഒപ്പിട്ടിട്ടില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കൊപ്പം ചേർന്ന് തന്ത്രി ഗൂഢാലോചന നടത്തിയെന്ന വാദം നിലനിൽക്കില്ല. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ തന്ത്രിക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളുടെ സംരക്ഷണത്തിലോ അറ്റകുറ്റപ്പണികളിലോ തന്ത്രിക്ക് നിയമപരമായ ബാധ്യതയില്ല.



