തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപത്തിന് പുറമെ ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണിയും അന്വേഷണ പരിധിയിലേക്ക്. നിതിൻ ലോൺ ആപ്പ് സംഘവുമായി നടത്തിയ നിർണായക ചാറ്റുകൾ പോലീസ് കണ്ടെടുത്തു. (Nitin Raj’s death, Loan app threat also being investigated; chats found)
എന്നാൽ, അന്വേഷണം ലോൺ ആപ്പിലേക്ക് തിരിച്ചുവിട്ട് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. വായ്പാ സംഘത്തിൽ നിന്ന് നിതിൻ ഭീഷണി നേരിട്ടിരുന്നതായി പോലീസ് കണ്ടെത്തി. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വന്ന സന്ദേശത്തിന്, താൻ പാവമാണെന്നാണ് മറുപടി.
നിതിൻ പണമെടുത്ത വിവരം ലോൺ ആപ്പ് സംഘം അധ്യാപികയെ വിളിച്ച് അറിയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ പരാതി ലഭിച്ചതിനെത്തുടർന്ന്, പ്രിൻസിപ്പൽ നിതിനെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നതായും വിവരമുണ്ട്. ലോൺ ആപ്പിൽ നിന്ന് പണമെടുത്തത് വീട്ടുകാർ അറിഞ്ഞുകൊണ്ടാണെന്ന് നിതിന്റെ പിതാവ് വ്യക്തമാക്കി. അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കായാണ് നിതിൻ പണമെടുത്തത്. നിതിന്റെ മരണത്തിന് പിന്നാലെ കോളേജിലെ രണ്ട് അധ്യാപകരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസ് നിലവിലുണ്ട്.

