കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. നിതിന്റെ കുടുംബം ഉയർത്തുന്ന ഗുരുതരമായ ആരോപണങ്ങളിൽ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.(Nitin Raj’s death, Human Rights Commission asks for investigation into family’s allegations and demands report within a week)
നിതിൻ രാജിനെ കോളേജിലെ അധ്യാപകൻ ജാതിയുടെയും നിറത്തിന്റെയും പേരിൽ നിരന്തരം അധിക്ഷേപിച്ചിരുന്നതായി പിതാവ് ആരോപിച്ചിരുന്നു. സാമ്പത്തിക സ്ഥിതിയെ പരിഹസിച്ചും മാനസികമായി പീഡിപ്പിച്ചും അധ്യാപകർ നിതിനെ തളർത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നുമാണ് കുടുംബത്തിന്റെ ഉറച്ച നിലപാട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.

