തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. പോലീസ് മരണത്തെ ആത്മഹത്യയായി കാണുമ്പോഴും, അങ്ങനെയല്ല എന്ന ഉറച്ച നിലപാടിലാണ് കുടുംബം. (Nitin Raj’s death, Family may meet the Chief Minister today)
നിതിൻ നേരിട്ട ക്രൂരമായ ജാതി അധിക്ഷേപങ്ങൾ വ്യക്തമാക്കുന്ന ശബ്ദരേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നത് കേസിൽ നിർണ്ണായകമായിരിക്കുകയാണ്. നിതിനെ അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചിരുന്നതായി സഹപ്രവർത്തകരും സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലുള്ള ശബ്ദരേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അധ്യാപകർ നിതിനെ മാനസികമായി തളർത്താൻ ശ്രമിച്ചിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണത്തിന് ഈ തെളിവുകൾ കരുത്ത് പകരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് മാഫിയയുടെ ഇടപെടലുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ലോൺ ആപ്പ് വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് അധ്യാപകർക്കെതിരെയുള്ള ജാതി അധിക്ഷേപ കേസ് അട്ടിമറിക്കാനാണെന്ന് കുടുംബം സംശയിക്കുന്നു. അമ്മയുടെ ചികിത്സയ്ക്കായി വീട്ടുകാരുടെ അറിവോടെയാണ് നിതിൻ പണമെടുത്തതെന്നും അവർ ആവർത്തിക്കുന്നു.

