കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കി സിപിഎം. തന്ത്രി ഇപ്പോൾ പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരിഹസിച്ചു. അന്വേഷണം പൂർത്തിയാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(MV Govindan against Thantri on Sabarimala gold theft case)
യുവതി പ്രവേശനത്തെ എതിർത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ആരോപണത്തിന്, “തന്ത്രിയെല്ലാം ഇപ്പോൾ പെരുങ്കള്ളന്മാരുടെ പട്ടികയിലല്ലേ” എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസുകാർക്കും പങ്കുണ്ട്. കേസിലെ പ്രതിയായ പോറ്റിയെ കൊണ്ടുവന്നത് കെ.സി. വേണുഗോപാലാണെന്ന് വ്യക്തമായതോടെ കോൺഗ്രസ് നിശബ്ദരായെന്നും അദ്ദേഹം ആരോപിച്ചു.
തന്ത്രി അറസ്റ്റിലായപ്പോൾ ബിജെപി പ്രതികരിക്കാതെ സന്ദർശക ഗാലറിയിലേക്ക് മാറിയെന്നും ഇഡി തന്ത്രിയുടെ അടുത്ത് മാത്രം എത്താതിരിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. കുറ്റം ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. എല്ലാവരെയും പിടികൂടണമെന്നാണ് സിപിഎം നിലപാട്. എന്നാൽ പ്രതികളെ സംരക്ഷിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിനും സർക്കാരിനുമെതിരെ ആരോപണങ്ങൾ വരുമ്പോൾ മാത്രം അത് വലിയ വാർത്തയാക്കുന്ന മാധ്യമങ്ങൾ, ബിജെപിക്കും കോൺഗ്രസിനുമെതിരെ തെളിവുകൾ പുറത്തുവരുമ്പോൾ മൗനം പാലിക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ പർവ്വതീകരിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ ലക്ഷക്കണക്കിന് ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നും അതിൽ ഒന്നോ രണ്ടോ എണ്ണത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് നിർഭാഗ്യകരമാണ്. ഇങ്ങനെയൊന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ സർക്കാരിനെതിരെ വാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീഴ്ചയുണ്ടായതിനാലാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തത്. നടപടിയെടുക്കുമ്പോൾ ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രിക്കെതിരെ റീത്ത് വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നടപടി സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. യുഡിഎഫിന്റെ അറിവോടെയാണ് ഈ അക്രമ സമരങ്ങൾ നടക്കുന്നതെന്നും ഇത്തരം പ്രകോപനങ്ങൾ വലിയ സംഘർഷങ്ങളിലേക്ക് നയിക്കുമെന്നും ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. ആരോഗ്യ മേഖല അതീവ ജാഗ്രത വേണ്ട ഇടമാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാനാണ് സർക്കാരും മന്ത്രിയും തീരുമാനിച്ചിട്ടുള്ളതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

