കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് കനത്ത തിരിച്ചടി (Muttil tree-felling case). മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. സർക്കാരിലേക്ക് കണ്ടുകെട്ടിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. 2021-ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടിയ മരങ്ങൾ സർക്കാരിന് അവകാശപ്പെട്ടതാണെന്നും അതിനാൽ പ്രതികളുടെ വാദം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുരുപയോഗം ചെയ്താണ് പ്രതികൾ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ കടത്തിയത്. ഉപാധികളോടെയുള്ള പട്ടയഭൂമിയിൽ നിന്നും മുറിച്ച മരങ്ങൾ വനംവകുപ്പ് പിടിച്ചെടുത്ത് കണ്ടുകെട്ടിയിരുന്നു. ഈ മരങ്ങൾ വിട്ടുകിട്ടണമെന്ന പ്രതികളുടെ ആവശ്യം തള്ളിയതോടെ, സർക്കാരിന് വലിയൊരു നിയമപോരാട്ടത്തിൽ വിജയിക്കാൻ സാധിച്ചു. മുട്ടിൽ മരംമുറി കേസിലെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഈ സുപ്രധാന വിധി വരുന്നത്.
Summary
The Wayanad District Court upheld the forest department’s seizure of rosewood logs in the controversial Muttil tree felling case, dismissing the accused’s appeal. The court ruled that the timber cut from assigned lands belongs to the state, marking a significant legal victory for the government in the 2021 timber scam investigation.

