കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഉമ്മറിന്റെ മകൾ ജുമൈല നേരത്തെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിയായ ഉമ്മർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Manjeshwar murder, After daughter was hacked to death by father, relative also dies)
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉമ്മറും കുടുംബവും ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സ്വത്ത് തർക്കത്തെത്തുടർന്ന് ഉമ്മറും ഷേഖ് അബ്ബയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധമെടുത്ത് ഷേഖ് അബ്ബയെ ആക്രമിക്കാൻ മുതിർന്നു. ഇത് തടയാൻ ഇടയിൽ കയറിയപ്പോഴാണ് ഉമ്മറിന്റെ ഏക മകളായ ജുമൈലയ്ക്ക് വെട്ടേറ്റത്.
കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ ഷേഖ് അബ്ബ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്. പ്രതിയായ ഉമ്മർ മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്.

