ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് രാജേഷിന് കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയുടേതാണ് വിധി. (Man who stabbed wife 17 times gets double life sentence in murder case)
2024 മെയ് 18-നായിരുന്നു കേരളത്തെ നടുക്കിയ ഈ കൊലപാതകം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയാണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്പിളിയെ രാജേഷ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും മുതുകിലും ഉൾപ്പെടെ 17 തവണയാണ് രാജേഷ് അമ്പിളിയെ കുത്തിയത്. കുടുംബ വഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

