മലപ്പുറം: വളാഞ്ചേരിയിൽ കുടുംബവഴക്കിനിടെ അച്ഛന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരണത്തിന് കീഴടങ്ങി. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം (17) ആണ് മരിച്ചത് (17 year old boy dies after father hits). സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന പിതാവ് ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വീട്ടിൽ വെച്ചുണ്ടായ കടുത്ത വാക്കുതർക്കത്തിനിടയിലാണ് ദാരുണമായ സംഭവം നടക്കുന്നത്. തർക്കത്തിനിടെ കൈയാങ്കളിയായപ്പോൾ അബദ്ധത്തിൽ ശ്യാമിന്റെ തലയ്ക്ക് കനത്ത അടിയേൽക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ മകനെ പിതാവ് ശബരി തന്നെയാണ് ഉടനടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലച്ചോറിനേറ്റ കടുത്ത ആഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സയിൽ കഴിയുകയായിരുന്ന ശ്യാം, ഇന്ന് (ശനിയാഴ്ച) വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.
മകന്റെ മരണം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ശബരിയെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് നിലവിൽ കേസെടുത്തിട്ടുണ്ടെന്നും, ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൂടുതൽ അന്വേഷണം നടത്തി മറ്റ് വകുപ്പുകൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും വളാഞ്ചേരി പോലീസ് അറിയിച്ചു.
Story Summary: A 17-year-old boy named Shyam passed away in Malappuram after being accidentally hit by his father Sabari during a heated argument at their house in Valanchery. The father has been taken into police custody.

