HomeKeralaചെറൂപ്പ ആശുപത്രി വികസനം വേഗത്തിലാക്കാൻ എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ സന്ദർശനം;...

ചെറൂപ്പ ആശുപത്രി വികസനം വേഗത്തിലാക്കാൻ എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ സന്ദർശനം; ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും | Cheruppa Hospital Development Kozhikode

🎙️ Latest Podcast

റിപ്പോർട്ട് :  അൻവർ ഷരീഫ് 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഹെൽത്ത് സെന്ററിൽ (Cheruppa Hospital Development Kozhikode) കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ അടിയന്തിരമായി പുനഃസ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി (CHC) സ്ഥാപനത്തെ വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെ, കുന്ദമംഗലം എം.എ.എ എം.എ. റസാഖ് മാസ്റ്റർ ആശുപത്രി നേരിട്ട് സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.

ഒരുകാലത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ പ്രധാന ആശ്രയ കേന്ദ്രമായിരുന്നു ചെറൂപ്പ ആശുപത്രി. 24 മണിക്കൂറും മികച്ച ചികിത്സ ലഭ്യമായിരുന്ന ഇവിടെ കിടത്തിച്ചികിത്സയും പ്രസവസേവനങ്ങളും ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഉണ്ടായിരുന്നു. മുൻ മന്ത്രി ഡോ. എം.കെ. മുനീർ ഉൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാർ സേവനമനുഷ്ഠിച്ച ഈ സ്ഥാപനത്തിൽ, പിന്നീട് വിവിധ ചികിത്സാ സേവനങ്ങൾ ഓരോന്നായി നിലയ്ക്കുകയായിരുന്നു. ഇതോടെ നിർധനരായ രോഗികൾ കിലോമീറ്ററുകൾ താണ്ടി മറ്റ് വലിയ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആശുപത്രി സന്ദർശിച്ച് ശോചനീയാവസ്ഥ മനസ്സിലാക്കിയ എം.എ. റസാഖ് മാസ്റ്റർ, വികസനം ഉറപ്പുനൽകിയിരുന്നു. ജനപ്രതിനിധിയായി ചുമതലയേറ്റ ശേഷം ഇദ്ദേഹം വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുകയും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ചെറൂപ്പ ആശുപത്രിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ജൂലൈ 4-ന് ആരോഗ്യ വകുപ്പ് മന്ത്രി കോഴിക്കോട് കളക്ടറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ (DME), ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (DHS) എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ഈ മന്ത്രിതല യോഗത്തിന് മുന്നോടിയായാണ് എം.എ. റസാഖ് മാസ്റ്ററും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയനും ആശുപത്രിയിലെത്തി നിലവിലെ സാഹചര്യങ്ങളും വികസന സാധ്യതകളും വിലയിരുത്തിയത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി ഇവർ വിശദമായ ചർച്ച നടത്തി.

ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ശാസ്ത്രീയമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും കിടത്തിച്ചികിത്സ, പ്രസവവിഭാഗം എന്നിവ ഉടൻ പുനഃസ്ഥാപിക്കുമെന്നും എം.എൽ.എ അറിയിച്ചു. ചെറൂപ്പ ആശുപത്രിയുടെ വികസന കാര്യത്തിൽ എം.കെ. രാഘവൻ എംപിയുടെ വലിയ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് ഏക്കറിലധികം വിശാലമായ സ്ഥലത്ത് പ്രവർത്തിക്കുന്ന ചെറൂപ്പ ആശുപത്രിയെ ആധുനിക രീതിയിലേക്ക് ഉയർത്താനായാൽ കുന്ദമംഗലം, മാവൂർ ഉൾപ്പെടെ സമീപത്തെ പതിനാലോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് അത് വലിയ അനുഗ്രഹമാകും. അതോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളുടെ അമിത തിരക്ക് ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും.

ആശുപത്രിയിൽ നടന്ന ചർച്ചയിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ, വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ, ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ-ചാർജ് ഒ. ഫാത്തിമത്തുസ്സൽമ, ഡോ. പി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ.കെ. ഷൗക്കത്തലി, ഉമാദേവി കുഴിപ്പള്ളി, ഗീതാമണി, എൻ.പി. അഹമ്മദ്, ബ്ലോക്ക് അംഗം ടി. ഉമ്മർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. മൂസ മൗലവി, എൻ.പി. ഹംസ മാസ്റ്റർ, പി.സി. അബ്ദുൽ കരീം, മങ്ങാട്ട് അബ്ദുറസാഖ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

Story Summary:
Kunnamangalam MLA M.A. Razak Master and Kozhikode Medical College Superintendent Dr. M.P. Sreejayan visited Cheruppa Health Centre to evaluate its modernization plan. Following the Health Minister’s assurance in the assembly to upgrade it to a 24-hour Modern Community Health Centre (CHC), a master plan is being drafted to reinstate inpatient and maternity services. A high-level meeting involving the DME and DHS has been scheduled by Health Minister K. Muraleedharan at the Kozhikode Collectorate on July 4.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.