തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(KPCC leaders had spoken, explains A Suresh)
താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയാണെന്ന് സുരേഷ് വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ ചോർന്നുപോകുന്നതിൽ വ്യാകുലപ്പെടുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളാണ് താൻ. സി.പി.എമ്മിൽ നിന്ന് തന്നെ പുറത്താക്കിയിട്ട് 10 വർഷത്തിലേറെയായി. എന്തിനാണ് പുറത്താക്കിയതെന്ന് പാർട്ടി ഇതുവരെ വിശദീകരിച്ചിട്ടില്ല. തിരിച്ചെടുക്കാനായി സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് നൽകിയ നാല് അപ്പീലുകളിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
കെപിസിസി നേതാക്കൾ സൗഹൃദത്തിന്റെ പേരിലാണ് സംസാരിച്ചത്. ചർച്ചകളുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനില്ല. മാർക്സിസ്റ്റ് പാർട്ടി ഇന്ത്യയിലും കേരളത്തിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് അനുഭാവികളുടെ കൂട്ടത്തിലാണ് താനുള്ളത്. കോൺഗ്രസ് നേതാക്കൾ തന്നെ കണ്ടതിനെ സുരേഷ് സ്ഥിരീകരിച്ചത് മലമ്പുഴയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.



