കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് പെയ്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു (Kerala lightning injuries today). കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മിന്നലേറ്റ് മരണപ്പെട്ടത്. ഇതിനുപുറമെ താമരശ്ശേരിയുടെ വിവിധ മേഖലകളിൽ നാല് സ്ത്രീകൾക്ക് മിന്നലേറ്റു പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ജെയ്സണെ ഉടൻ തന്നെ മുക്കത്തെ കെഎംസിടി (KMCT) മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.
താമരശ്ശേരി പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് മറ്റ് നാല് പേർക്ക് മിന്നലേറ്റത്. പുതുപ്പാടി മലോറം നെരൂക്കുംചാൽ പുത്തൻപീടികയിൽ സാബിത, വഹീത, ചമൽ എട്ടേക്കറിൽ ഇന്ദുലേഖ, ചക്കിക്കാവ് കുണ്ടോത്ത് അംബിക എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം.
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ പൊതുജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും, ഇലക്ട്രോണിക് ഉപകരണങ്ങളുടെ കണക്ഷനുകൾ വിച്ഛേദിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
Story Summary: A man named Jaison from Koompara, Kozhikode, lost his life after being struck by lightning during heavy rains. In separate incidents near Thamarassery, four women sustained injuries from lightning strikes and have been admitted to the Thamarassery Taluk Hospital for treatment.

