കൊച്ചി: അഴിമതിയാരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ചില നിലപാടുകൾ എടുക്കേണ്ടി വരുമെന്നും അത് നിയമപരമായി ശരിയാവണമെന്നില്ലെങ്കിലും മനസാക്ഷിയുടെ മുൻപിൽ ശരിയാണെന്നും മേയർ പ്രതികരിച്ചു.(Kochi Mayor clarifies on corruption allegations, says no wrongdoing from her side )
റോഡ് നവീകരണം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ചാണ് നടത്തിയതെന്നും അസോസിയേഷൻ നൽകിയ പണം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നുമാണ് പരാതിക്കാരുടെ വാദം. കൈക്കൂലി വാങ്ങാൻ ആരും പൊതുയോഗം വിളിച്ച് മിനിറ്റ്സ് തയ്യാറാക്കില്ലെന്ന് മേയർ പറഞ്ഞു. റോഡുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ താൻ എടുത്ത റിസ്കാണ് ഇതെന്നും നാട്ടുകാർക്ക് അത് വ്യക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
പരാതി ഉയർന്നതുകൊണ്ടല്ല പണം തിരിച്ചുനൽകിയത്. കൗൺസിലർ പദവി മാറി പുതിയ ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, പഴയ ഡിവിഷനിലെ വർക്ക് ചെയ്യാൻ നിയമപരമായി കഴിയില്ല എന്ന ബോധ്യത്തിലാണ് പണം മടക്കി നൽകിയതെന്ന് മേയർ വിശദീകരിച്ചു. മുൻപ് രണ്ട് തവണ അന്വേഷിച്ച് തള്ളിയ പരാതിയാണിത്. ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.

