കൊച്ചി: മോഡലിംഗിന്റെയും വിദേശ ജോലിയുടെയും മറവിൽ പെൺവാണിഭവും മനുഷ്യക്കടത്തും നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത് (Kochi human trafficking case). മുഖ്യപ്രതികളായ ബിലാൽ, സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് അഞ്ച് വർഷം മുൻപ് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കോവിഡിന് ശേഷമാണ് തങ്ങൾ ഈ രംഗത്തേക്ക് കടന്നതെന്ന പ്രതികളുടെ മൊഴി പൂർണ്ണമായും കള്ളമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ.
പൂർണ്ണമായും ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഈ സംഘത്തിന്റെ പ്രവർത്തനം. ഉയർന്ന ശമ്പളമുള്ള ജോലിയും മോഡലിംഗ് അവസരങ്ങളും വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തുന്ന യുവതികളെ അവിടെയെത്തിച്ച് മയക്കുമരുന്ന് നൽകി ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നു ഇവരുടെ രീതി. ചില മാസങ്ങളിൽ അഞ്ചിലധികം യുവതികളെ വരെ ഇത്തരത്തിൽ സംഘം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കേരളത്തിന് പുറമേ ബംഗളൂരു വഴിയും നിരവധി പെൺകുട്ടികളെ ഇവർ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട്.
കേസിൽ നിലവിൽ മൂന്ന് യുവതികളാണ് പ്രതികൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളത്. ഒന്നാം പ്രതിയായ ശ്രീകുമാർ എന്ന ബിലാൽ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അതിജീവിതമാരിൽ ഒരാൾ പോലീസിന് രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി.
പ്രതികൾ ഉപയോഗിച്ചിരുന്ന ടെലിഗ്രാം ഗ്രൂപ്പുകളുടെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ, അവരുടെ ഇൻസ്റ്റഗ്രാം ഐഡികൾ, ഇടപാടുകാരുമായി നടത്തിയ നിർണായക ചാറ്റുകൾ എന്നിവ ഈ ഗ്രൂപ്പുകളിൽ നിന്നും കണ്ടെത്തി. ബിലാലിന്റെ പേരിൽ നിരവധി സിം കാർഡുകളും വ്യാജ ബാങ്ക് അക്കൗണ്ടുകളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഡിജിറ്റൽ തെളിവുകൾക്കായി പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
വിദേശത്തെ തൊഴിൽ സാധ്യതകളെക്കുറിച്ച് യുവതികളെയും അവരുടെ കുടുംബാംഗങ്ങളെയും വിശ്വസിപ്പിച്ച് കെണിയിൽ വീഴ്ത്തിയിരുന്നത് ബിലാൽ നേരിട്ടായിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
Story Summary: Police discovered that the Kochi-based human trafficking and sex racket run by Bilal and Sindhu started five years ago. Girls were trafficked to Dubai via Bengaluru under the guise of modeling opportunities, drugged, and assaulted.

