തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത തുടരുന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala rain update yellow alert and Thrissur school holiday)
മോശം കാലാവസ്ഥയെത്തുടർന്ന് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കൂടാതെ, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 3 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മഴ ശക്തമായി തുടരുന്നതിനാലും ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാലും തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും ഈ അവധി ബാധകമല്ല. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Story Summary
Due to heavy rainfall across Kerala, a yellow alert has been issued in 11 districts until Tuesday, with fishing bans in effect along the coast. In response to rising water levels, the Thrissur District Collector has declared a holiday for all educational institutions today, though previously scheduled exams remain unaffected.

