കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,565 രൂപയിലെത്തി.(Kerala Gold price lowered, know about today’s rate)
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് മാത്രം പവന് 8,440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ ജി.എസ്.ടി.യും പണിക്കൂലിയും ഉൾപ്പെടെ ഏകദേശം 1.33 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് പ്രതീക്ഷിക്കാം.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

