തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Kandararu Rajeevaru). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിൽ വെച്ച് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള അദ്ദേഹത്തെ തിങ്കളാഴ്ച ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. ഹൃദയസംബന്ധമായ തടസ്സങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം. നിലവിൽ മെഡിക്കൽ കോളേജിലെ സുരക്ഷാ ക്രമീകരണങ്ങളുള്ള ജയിൽ സെല്ലിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. റിമാൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ മുൻപും അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ എത്തിച്ചിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 13-ാം പ്രതിയാണ് കണ്ഠര് രാജീവര്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള അടുത്ത ബന്ധമാണ് അന്വേഷണസംഘം പ്രധാന തെളിവായി ചൂണ്ടിക്കാട്ടുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്കും പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.
അതേസമയം, കണ്ഠര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഫെബ്രുവരി മൂന്നിന് പരിഗണിക്കും.



