തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷിക്കാൻ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Investigation frozen, serious situation, VD Satheesan on Sabarimala gold theft case)
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ തിരിച്ചടി ഭയന്ന് അന്വേഷണം മരവിപ്പിച്ചു. പ്രതികൾക്ക് ‘സ്റ്റാറ്റ്യൂട്ടറി ജാമ്യം’ ലഭിക്കാൻ വേണ്ടിയാണ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിച്ചത്. മുഖ്യപ്രതികൾ പുറത്തിറങ്ങിയാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കപ്പെടും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ തിരുത്തിയ കത്തിന്റെ ഫോറൻസിക് പരിശോധന പോലും മൂന്ന് ദിവസം മുൻപാണ് നടത്തിയത്. ഇത് അന്വേഷണത്തിലെ മെല്ലെപ്പോക്കിന് തെളിവാണ്.
കോടതി പ്രതിപക്ഷത്തെയല്ല, മറിച്ച് പ്രത്യേക അന്വേഷണ സംഘത്തെയാണ് വിമർശിച്ചതെന്ന് സതീശൻ വ്യക്തമാക്കി. അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കുറ്റപത്രം നൽകാൻ വൈകുന്നത് കോടതി ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യു.ഡി.എഫ് കാലത്തെ സ്വർണ്ണ ഇടപാടുകൾ അന്വേഷിക്കുന്നതിൽ ഭയമില്ല. അന്ന് ഹൈക്കോടതി പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് എല്ലാം നടന്നത്. ആ നടപടികളെ കോടതി അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാൽ 2019-ൽ സി.പി.എം ഭരണത്തിന് കീഴിലാണ് യഥാർത്ഥ കൊള്ള നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

