തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച അരുൺ എബ്രഹാമിന്റെ വാക്കുകൾ കേരളത്തിന് നൊമ്പരമാകുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആ പിതാവിന്റെ കരുത്തുറ്റതും എന്നാൽ വേദനിപ്പിക്കുന്നതുമായ നിലപാടുകൾ പുറംലോകമറിഞ്ഞത്.(I walk around with my donor card in my pocket, Words from Alin Sherin Abraham’s father)
അബിൻ വർക്കി അരുൺ എബ്രഹാമിനെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് “ചേട്ടാ ഞാൻ എന്റെ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്, എനിക്കെന്തു സംഭവിച്ചാലും എന്റെ അവയവങ്ങൾ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അതെനിക്ക് നേരത്തെ സാധിച്ചു” എന്നാണ്.
വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. കുഞ്ഞ് ആലിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. അവയവദാനത്തിലൂടെ പുതുചരിത്രമെഴുതിയ ഈ കുരുന്നിന് ഔദ്യോഗിക ബഹുമതികളോടെയാണ് നാട് വിടചൊല്ലുന്നത്.



