കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മരിച്ച ശേഷവും വേട്ടയാടാൻ ശ്രമിക്കുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ താനാണെന്നും, കാര്യങ്ങൾ തുറന്നുപറയാൻ തന്നെ നിർബന്ധിതനാക്കരുതെന്നും അദ്ദേഹം പറഞ്ഞു.(I am someone who knows all the stories of KB Ganesh Kumar, says Thiruvanchoor Radhakrishnan)
ഗണേഷ് കുമാറിന്റെ എല്ലാ കഥകളും അറിയാവുന്ന ആളാണ് താൻ എന്നും, ഇന്നു ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്ന ആൾ താൻ മാത്രമായിരിക്കും എന്നും പറഞ്ഞ അദ്ദേഹം, ഇതിന്റെ ഉൾക്കഥകൾ എല്ലാം തനിക്കറിയാമെന്നും, മുഴുവൻ കഥകളും പറയേണ്ടി വന്നാൽ എല്ലാം പറയുമെന്നും കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടി എന്ന് പൊതുസമൂഹത്തിന് അറിയാം. മരണശേഷവും അദ്ദേഹത്തെ വേട്ടയാടുന്നത് എന്തിനാണെന്ന് തിരുവഞ്ചൂർ ചോദിച്ചു. കല്ലറയിൽ പോസ്റ്റർ വെച്ച് അദ്ദേഹത്തെ അപമാനിക്കുന്നത് നീതിയാണോ എന്ന് അദ്ദേഹം ആരാഞ്ഞു.
ഉമ്മൻചാണ്ടിയുടെ പേര് വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് താൻ ഇതുവരെ മൗനം പാലിച്ചത്. എന്നാൽ ഗണേഷിന് എന്ത് ഗുണമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും തിരുവഞ്ചൂർ ആഞ്ഞടിച്ചു. നിയമസഭയിൽ മന്ത്രി നൽകിയ കണക്കും ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സഭയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. ദേവസ്വം മന്ത്രിയും ബോർഡും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



