തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. നിതിൻ രാജിന്റേത് കേവലം ഒരു മരണമല്ലെന്നും അതിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപങ്ങൾ ഉണ്ടെന്ന കുടുംബത്തിന്റെ പരാതി സർക്കാർ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(High-level investigation required, Ramesh Chennithala on Nitin Raj’s death)
രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം ഈ വിഷയം അവസാനിക്കില്ല. സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ജാതി വിവേചനത്തിനൊപ്പം നിതിൻ ക്രൂരമായ റാഗിംഗിനും ഇരയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അധ്യാപകരോടും വകുപ്പ് മേധാവികളോടും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.
നവോത്ഥാന കേരളമെന്ന് അവകാശപ്പെടുമ്പോഴും കലാലയങ്ങളിൽ ജാതി വിവേചനം നിലനിൽക്കുന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവർഷത്തെ സിപിഎം ഭരണത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

