കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.(Health Minister Veena George attack incident, KSU leaders remanded in police custody for 2 days)
മന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൃത്യത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത് കേവലം ഒരു കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും വധശ്രമത്തിനുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണിതെന്നും അവർ കോടതിയിൽ പറഞ്ഞു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കു നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധത്തിനിടയിലുണ്ടായ അതിക്രമത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായാണ് വിവരം. സംഭവത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കടുത്ത വാക്പോര് തുടരുകയാണ്

