കൊച്ചി: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു വിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജിയിൽ വിധി പുറപ്പെടുവിച്ചത്.(Headmistress wearing churidar was stopped at school gate, High Court orders police protection)
ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പ്രധാനാധ്യാപികയുടെ ദൈനംദിന ഔദ്യോഗിക കാര്യങ്ങളിൽ സ്കൂൾ മാനേജർ ഇടപെടാൻ പാടില്ല. അധ്യാപികയ്ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണം. ഇതിനായി പോലീസ് സംരക്ഷണം ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു.
സ്കൂൾ മാനേജർക്കെതിരെ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരം, സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ ഗേറ്റിൽ തടയുകയായിരുന്നു.

