കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ അറിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യാ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.(He is a national leader, not even a local leader’s understanding, Chief Minister against Rahul Gandhi)
ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയാണ്. ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാട് ബിജെപിയെ സഹായിക്കാനായിരുന്നു. ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസ് ബിജെപിയുടെ ‘ബി ടീം’ ആയി മാറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ബിജെപിയെ നേരിടാൻ ബിജെപി ഇതര കൂട്ടായ്മകൾ ഉണ്ടാകണമെന്ന് പറയുന്ന കോൺഗ്രസ്, പ്രായോഗികമായി അതിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ സിപിഎം എന്നും ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016 വരെ മുന്നണികൾ മാറിമാറി ഭരിച്ചത് കേരളത്തിന്റെ വികസനത്തിന്റെ താളം തെറ്റിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ജനങ്ങളുടെ കൺമുന്നിലുണ്ട്. നഗരവികസനത്തിന് നയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിച്ചത് കേരളത്തിന്റെ നേട്ടമാണ്.
കൊച്ചി മെട്രോയുടെ കാക്കനാട് പാത നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കും. അടുത്ത തലമുറയുടെ സന്തോഷകരമായ ജീവിതം ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. വർദ്ധിച്ചുവരുന്ന വേനൽച്ചൂട് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നവർ ഉച്ചയ്ക്ക് 12 മണി മുതൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം. മനുഷ്യർക്കൊപ്പം പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭ്യമാക്കാൻ എല്ലാവരും ശ്രമിക്കണം. രാഷ്ട്രീയ പാർട്ടിയുടെ സീൽ വന്ന സംഭവത്തിൽ അന്വേഷണ വിവരങ്ങൾ പുറത്തുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന നിലപാടിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിനിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

