തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ഈ അഴിമതി ആരോപണം കൂടി പുറത്തുവന്നത് ഇടത് മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(Global Ayyappa Sangamam, Minister VN Vasavan continues silence)
അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിപാടിക്ക് സർക്കാരോ ബോർഡോ പണം നൽകരുത് എന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. ചിലവഴിച്ച തുക സ്പോൺസർഷിപ്പ് വഴി തിരികെ ലഭിച്ചില്ല.
പന്തൽ നിർമ്മാണം, വിഐപി ഏരിയയിലെ ഭക്ഷണ നിരക്ക് എന്നിവയിൽ വൻ തുക പെരുപ്പിച്ചു കാണിച്ചതായും റിപ്പോർട്ടിലുണ്ട്. നേരത്തെ ഈ വിഷയത്തിൽ മൗനം പാലിച്ചെങ്കിലും, കഴിഞ്ഞ ദിവസം മന്ത്രി വി.എൻ. വാസവൻ സംഭവത്തിൽ പ്രതികരണം നടത്തിയിരുന്നു. സർക്കാർ പശ്ചാത്തല സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്തതെന്നും സാമ്പത്തിക ഇടപാടുകളിൽ മറുപടി പറയേണ്ടത് ദേവസ്വം ബോർഡ് ആണെന്നും അദ്ദേഹം പറഞ്ഞു.



