കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ സന്ദീപിനെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു.(Dr. Vandana Das murder case, Verdict on March 17)
കേസിന്റെ വിചാരണ വേളയിൽ 70-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെ 22 തൊണ്ടിമുതലുകളും 207 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
2023 മെയ് 10-നായിരുന്നു കേരളത്തെ നടുക്കിയ സംഭവം. വൈദ്യപരിശോധനയ്ക്കായി പോലീസുകാർ ആശുപത്രിയിലെത്തിച്ച സന്ദീപ്, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്ത് ഡോ. വന്ദനയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.

