തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മേഖല ജാഥകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും സംഘാടനത്തിൽ വലിയ പരാജയമാണെന്നുണ്ടായതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. മൂന്ന് മേഖലകളിലായി നടന്ന ജാഥകൾ പൊതുജനശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പാർട്ടിയിലെ പൊതുവികാരം.(Did LDF region marches fail? Criticism at CPI state executive meeting)
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ പോലും പലയിടങ്ങളിലും കസേരകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. പാർട്ടിയുടെ കരുത്തുറ്റ കേന്ദ്രങ്ങളിൽ പോലും ജനപങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച തെക്കൻ മേഖല ജാഥയും വേണ്ടത്ര ജനശ്രദ്ധയാകർഷിച്ചില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മൂന്ന് ജാഥകളായി തിരിക്കുന്നതിന് പകരം സംസ്ഥാനാടിസ്ഥാനത്തിൽ ഒരൊറ്റ ജാഥ നടത്തിയാൽ മതിയായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ലക്ഷ്യമിട്ട രാഷ്ട്രീയ ചലനം ഉണ്ടാക്കാൻ ജാഥകൾക്ക് കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് എക്സിക്യൂട്ടീവിൽ ഉണ്ടായത്. മൂന്ന് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ജാഥകൾ ക്രമീകരിച്ചിരുന്നത്. വടക്കൻ മേഖല എം.വി. ഗോവിന്ദനും, മധ്യ മേഖല ജോസ് കെ. മാണിയും, തെക്കൻ മേഖല ബിനോയ് വിശ്വവുമായിരുന്നു നയിച്ചിരുന്നത്.

