കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak’s death, Verdict on Shimjitha’s bail plea tomorrow)
ഷിംജിതയിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരാനുണ്ട്. ഈ റിപ്പോർട്ട് ലഭിക്കുന്നത് വരെ ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി 21 ദിവസമായി ജയിലിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഫോറൻസിക് ഫലം വരുന്നത് വരെ തടവിൽ കഴിയേണ്ട സാഹചര്യമില്ലെന്നും അവർ വാദിച്ചു.
ബസിൽ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായാണ് ഷിംജിത ഇപ്പോഴും പറയുന്നത്. പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിച്ചാണ് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് 23 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഇതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ പരാതി.



