തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരന് പിന്തുണ നൽകുന്ന കാര്യത്തിൽ കരുതലോടെയുള്ള നീക്കത്തിന് കോൺഗ്രസ്. വിഷയത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ അന്തിമ നിലപാട് വ്യക്തമാക്കൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.(Congress on taking decision to support G Sudhakaran)
സുധാകരൻ ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന തന്റെ മുൻ നിലപാട് സതീശൻ ആവർത്തിച്ചു. അദ്ദേഹത്തെപ്പോലെയുള്ളവർ പാർട്ടിയിൽ നിന്ന് അകലുന്നത് സി.പി.എമ്മിന്റെ തകർച്ചയുടെ സൂചനയാണ്. രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കാനുണ്ട്. പുതുയുഗ യാത്രയിലൂടെ ജനവികാരം മനസ്സിലാക്കിയതാണ്. സി.പി.എം ബംഗാളിനേക്കാൾ മോശം അവസ്ഥയിലേക്ക് കേരളത്തിൽ മാറുമെന്നും അദ്ദേഹം പരിഹസിച്ചു.
സുധാകരൻ ചതിച്ചു എന്നാരോപിച്ച് സി.പി.എം ജില്ലാ നേതൃത്വവും എച്ച്. സലാം എം.എൽ.എയും രംഗത്തെത്തി. വരും ദിവസങ്ങളിൽ യു.ഡി.എഫ് എടുക്കുന്ന തീരുമാനം ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും.

